This is 'I'

My photo
I love hot cup of strong milk tea with cardamom powder and bit of extra sweet of love so you don't have to.:)

തുടക്കം ഇന്റർനെറ്റിൽ...

കാലം 2012 മാസവും വർഷവും വ്യക്തമായി ഓർക്കുന്നില്ല, ഇതുതന്നെ ആകണം. ഉപ്പ പറയുന്ന പോലെ തിരുന്നാവായ ഗ്രാമപഞ്ചായത്തിൽ ആദ്യമായി ഇന്റർനെറ്റ് വെക്കുന്ന ഏക വീട് ഞങ്ങളുടേതാണ്. അതേയ് ആകുമായിരിക്കാം, ഞാൻ ഇന്നേ വരെ ഈ ഗ്രാമത്തിലെ വീടുകളിൽ കയറി ഇറങ്ങിയിട്ടില്ല, ഒരുപക്ഷെ എത്ര വീട് സ്ഥിതിചെയുന്നുണ്ടെന്ന് എനിക്കറിയില്ല. 


വിഷയം അതല്ല, ഇന്റർനെറ്റ് യുഗം ഇത്ര തരംഗമായതിനു മുൻപ്, നല്ല കാലത് നല്ല രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു. പണ്ടൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ ഐ.ടി എനിക്കൊരു ബുദ്ധിമുട്ടുള്ള വിഷയമല്ലായിരുന്നു, അതുപോലെ ഹിന്ദി യും. കാരണം വീട്ടിൽ ടി.വി ഇല്ലാത്തതിനാൽ, കമ്പ്യൂട്ടറിൽ നല്ല രീതിയിൽ സീരിയൽ, കാർട്ടൂൺ, നല്ല സിനിമകൾ, പാട്ടുകൾ ഒക്കെ ആവശ്യത്തിലേറെ വശത്താക്കിയിരുന്നു. 


പണ്ടൊക്കെ കമ്പ്യൂട്ടറിന്റെ മുന്നിൽ നില്ക്കാൻ നല്ല ക്യൂ ആയിരുന്നു, താത്താരുടെ കഴിഞ്ഞാൽ കിട്ടുന്ന അവസരം നല്ല രീതിയിൽ ഉപയോഗിക്കുമായിരുന്നു. അന്നൊക്കെ എന്ത് കാണണം, ഏതു സൈറ്റിൽ എങ്ങനെ എഴുതി കൊടുത്തലായിരുന്നു ഉദ്ദേശിച്ചത് കിട്ടാമെന്നറിയായിരുന്നു.


ഇന്ന് ഒന്ന് എടുക്കുമ്പോൾ അടുത്തതിലേക്ക് തെന്നി മാറുന്ന അവസ്ഥയാണ്.


അതെ വര്ഷം ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന 'ജിഷ' ചേച്ചിക്ക് 'നിലവിളക്ക്' എന്ന സീരിയൽ ഏറെ പ്രിയപ്പെട്ടതായിരുന്നു. രാവിലെ വന്നാൽ, നിലവിളക്ക് ഇടാനാണ് പറയുക, ഏറെ പ്രിയപ്പെട്ട ചേച്ചി ആയത്കൊണ്ട്, വേഗത്തിൽ അത് ഇട്ടുകൊടുക്കും ഞാൻ ആത്യമായി മലയാളത്തിൽ കണ്ട സീരിയൽ അതായിരിക്കും,കുടുംബ പശ്ചാത്തലവും, സാഡിസവും നിറഞ്ഞ ആ സീരിയലുകൾ എന്നെ മടുപ്പിച്ചു, ഇന്നും അതിലെ ചില ഗാനങ്ങൾ, സീനുകൾ ഓർമയിൽ പതിയാണ്. പിന്നെ പാരിജാതം, പരസ്പരം, അങ്ങനെ പോകുന്നു....




ആദ്യമായി യൂട്യൂബിൽ ഒരു വീഡിയോ കണ്ടു കരഞ്ഞത്, ജെര്മനോ, ഇംഗ്ലീഷോ ഭാഷയിൽ അവതരിപ്പിച്ച ഷോർട് ഫിലിം കണ്ടിട്ടാണ്,- (The  Most )   അതിലെ കേന്ദ്ര കഥാപാത്രം കുട്ടിയും അച്ഛനും, അവരുടെ ജീവിതവും, റെയിൽവേ തൊഴിലാളിയായ അച്ഛൻ ഒരിക്കെ ഒരു വിട്ടുവീഴ്ച ചെയ്യേണ്ടി വന്നു, ഒന്നെങ്കിൽ സ്വന്തം മകൻ, അല്ലെങ്കിൽ ട്രയിനിലെ എല്ലാ യാത്രക്കാരും മരിക്കുന്ന സന്ദർഭം, സ്വന്തം മകനെ തന്റേതല്ലാത്ത കാരണത്താൽ, മരണത്തിലേക്ക് ബലി നൽകേണ്ട ആ സാഹചര്യം കണ്ടു ഞാൻ അന്ന് കൊറേ കരഞ്ഞു, വീണ്ടും കാണുവാൻ പിന്നെ ഞാൻ നിന്നിട്ടില്ല. അതിലഭിനയിച്ച അച്ഛന്റെ കണ്ണുനീർ, വറ്റാത്ത ഓർമയായി എന്റെ ഓർമയിൽ നിഴലിക്കുന്നു.




പിന്നെ ഒട്ടനവധി ഹിന്ദി സീരിയൽ കണ്ടു തീർത്ത നാളുകൾക്ക് സാക്ഷിയായി ആ  വർഷങ്ങൾ,അതുകൊണ്ട് തന്നെ ഹിന്ദി അനായാസമായി കൈകാര്യം ചെയ്യാൻ സാധിച്ചു. ഭാഷയോടും, എഴുത്തിനോടും എനിക്കേറെ ഇഷ്ട്ടം വന്നു തുടങ്ങിയത്, ഹിന്ദി അറിഞ്ഞെത്തിനു  ശേഷമാണ്.


ഇന്ന് കുറെ ഒക്കെ മറന്നു പോയെങ്കിലും, വീണ്ടും സ്വയത്തമാക്കണം എന്നെങ്കിലും.


കംപ്യൂട്ടറിലൂടെ ഞങ്ങൾ ലോകം കണ്ടു, ഭാഷ പഠിച്ചു, എല്ലാവരും ഒത്തുചേരുന്ന ഇടമായി അന്നാളുകൾ ഞാൻ ഓർത്തെടുക്കുന്നു. 


എന്നിട്ടും ഉപ്പാക്കുള്ള സംശയം  - ഇത്രയൊക്കെ സ്വന്തം മക്കൾക്ക് കിട്ടിയിട്ടും എന്തുകൊണ്ട് അവർ നല്ല നിലയിൽ എത്തിയില്ല?


കംപ്യൂട്ടറിലൂടെ ഞങ്ങൾ  ലോകം കണ്ടു, എന്നാൽ ലോകം കണ്ടത് ഞങ്ങൾ 'പെൺകുട്ടിയോൾ' അല്ലെ?.......എന്നതാണ് !

      

ഒരു ഉംറ യുടെ ഓർമ്മയിൽ

 





11 വർഷത്തെ ഓർമ്മകളും ഉണർവുമായി കാലത്തിനൊപ്പം തങ്ങി നിൽക്കുകയാണ് 2014 ലെ ഉംറ യാത്ര, ജൂൺ 9  ന് പുറപ്പെട്ട ആ യാത്ര  അന്നുമുതൽ ഇന്നുവരെ  ഒരു അത്ഭുതലോകം കണ്ട അനുഭവമാണ് ഇന്നും ഓർമയിൽ.


ഇടയ്ക്കിടെ വീടിന്റെ മുകളിൽ കൂടെ പറന്നു പോകുന്ന വിമാനം എന്നും കൗതുകമായിരുന്നു. അങ്ങനെ ഒരിക്കെ  തുണി തോരയിടാൻ പുറത്തേക്ക് പോകുമ്പോ, പറന്നുപോകുന്ന വിമാനം നോക്കി ഞാൻ പറഞ്ഞു നോക്കിക്കോ ഞാനും നിന്റെയുള്ളിൽ കേറും.




പിറ്റേ വര്ഷം തന്നെ ഉപ്പ ഉംറക്ക് പോകാമെന്നേറ്റപ്പോൾ, പോരണോ എന്ന് ചോദിച്ചു, നിറഞ്ഞ ചിരിയോടെ ഞാൻ ഉണ്ടെന്നു പറഞ്ഞെതും , പാസ്പോര്ട്ട് ഓഫീസിൽ പോയതും, പിന്നെ വന്ന് ഉപ്പ പറഞ്ഞു' നല്ലോണം  പ്രാർത്ഥിക്ക് പടച്ചോനോട് പാസ്പോര്ട്ട് റെഡി ആയി കിട്ടാൻ' അന്ന് ദുഹ്ർ നമസ്ക്കാരം കഴിഞ്ഞ ഉടനെ , കുറച്ച ഉച്ചത്തിൽ തന്നെ ഞാൻ ചോദിച്ചു 'എനിക്ക് പോകണം, ഒന്ന് റെഡി ആക്കി തരണം യാ അല്ലാഹ്'


അങ്ങനെ കാത്തിരിപ്പിന് വിരാമമിട്ട് അത് റെഡി ആയി,


എന്റെ അനിയൻ ജനിച്ചിട്ടില്ലായിരുന്നെങ്കിൽ , എനിക്ക് ഉംറക്ക് പോകാൻ ഇങ്ങനെ ഒരു അവസരം കിട്ടില്ലായിരുന്നു, കാരണം ഒരു ആൺകുട്ടീ ഉണ്ടാകാൻ ഉപ്പയും ഉമ്മയും ചെയ്ത നേർച്ചയുടെ ബലമാണ് എന്റെ അനിയൻ.


അങ്ങനെ കിനാവിൽ കൊണ്ട് നടന്ന ഉംറ പോക്കും, വിമാനം കയറണമെന്നുള്ള ആ മോഹവും ഒരു ജൂൺ മാസത്തിൽ സാധ്യമായി.


ഒരുപാട്പേരുടെ പ്രാർത്ഥനയും, സ്നേഹവും , മുത്തുനബിയോടുള്ള സലാം പറയാൻ ഏല്പിച്ചവരുടെ പേരുകൾ എല്ലാം കെട്ടിപൊതിഞ് അങ്ങകലെ സ്ഥിതിചെയ്യുന്ന എന്റെ കിനാവിലേക്ക്  ഉള്ളുതുറന്ന് യാത്ര ആരംഭിച്ചു.



ആദ്യമായുള്ള വിദേശ യാത്ര ആയത്കൊണ്ട് തന്നെ, ഒരുപാട് പെട്ടിയും ബാകും, ആനാവശ്യത്തിലേറെ കരുതിയിരുന്നു. അതിൽ ഞങ്ങൾ നിധിപോലെ കൊണ്ടുനടന്നിരുന്ന എന്റെ താത്താരുടെ പ്രിയപ്പെട്ട

വിദേശയാത്രയുടെ അനുഭവം നിറക്കാൻ  കരുതിയ ക്യാമറയും കരുതിയിരുന്നു.


അങ്ങനെ മാസങ്ങളോളം താമസിക്കാൻ എന്നവണ്ണം, ഒരു പാട് പെട്ടിയും ബാഗും നിറച് ഞങ്ങൾ സലാം ചൊല്ലി സ്വന്തം നാടിനോട്, യാത്ര പറഞ്ഞു.


ആദ്യമായിട്ടാണ് അന്ന് ഞാൻ അറിയുന്നത് ഫ്ലൈറ്റിൽ എയർ ഹോസ്റ്റസ് പുരുഷന്മാരും ഉണ്ടാകും എന്നത്, ആള് തന്ന മിട്ടായും കൂടെ പിടിച്ചു ആകാശം മതിവരുവോളം ആ വിമാനത്തിന്റെ ഉള്ളിൽ നിന്ന് ഞാൻ വീക്ഷിച്ചു, ഒപ്പം അന്ന് പുറത്തു നിന്ന് നോക്കി പറഞ്ഞ  ആ നിമിഷവും ഓർത്തു കൊണ്ട് ഒരു പ്രൗഢിയിൽ ഞാൻ ആ യാത്ര ആസ്വദിച്ചു പൊന്നു.


ഒരു അനർഘ നിമിഷത്തിനു ശേഷം ഖത്തർ ലെത്തി. അവിടെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിൽ ലാൻഡ് ചെയ്ത നിമിഷങ്ങൾക്കകം മനസ്സിലായി, ക്യാമറ കരുതിയ ബാഗ് ഫ്ലൈറ്റിൽ മറന്നു വെച്ചത്, അത് തിരിച്ചു എയർപോർട്ടിൽ വരുമ്പോൾ കിട്ടുമെന്നു ഞാൻ അന്ന് കരുതിയത് വെറുതെ ആയിരുന്നു - അതുപോയി.


അങ്ങനെ അവിടെ നിന്നും ഹൃദയത്തിനു താങ്ങാൻ പറ്റാത്ത ദുഃഖത്താൽ  അടുത്ത ഫ്ലൈറ്റിലോട്ട്, നേരം ഇരുട്ടായപ്പോൾ സൗദി അറബിയയിൽ എത്തി, പല ഓർമകൾക്കും ഇന്ന് മങ്ങലേറ്റിട്ടുണ്ട്, എന്നിരുന്നാലും ഓര്മയുള്ളത് കുറിക്കുകയാണ് ഇവിടെ , ഇനി ബാക്കിയുള്ള ഓര്മ നഷ്ടപ്പെടും മുന്ബെ.


ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടൽ, ഇന്ന് അത് അവിടെ ഇല്ലെങ്കിലും , ഞങ്ങൾക്ക് നല്ല അനുഭവം തന്ന ഒരു ഹോട്ടൽ ആയിരുന്നു, വൃത്തിയും നല്ല ഭക്ഷണവും തന്നു പതിനഞ്ചു  ദിവസത്തെ പകുതി ദിവസവും അവർ സമ്മാനിച്ചു. ഹോട്ടലിൽ നിന്നും വളരെ അടുത്താണ് ഹറം. ഒറ്റക്കു പോകാൻ വരെ എനിക്ക് കഴിഞ്ഞിരുന്നു, ഏറെ സമയവും ഹറമിൽ കഴിയേണ്ടി വന്നതിനാൽ ഇടയ്ക്കിടെ ഹോട്ടലിൽ നിന്നും അങ്ങോണ്ട് പോകും, ചിലപ്പോൾ തനിച്ചു, അല്ലെങ്കിൽ കൂടെ ഉമ്മയോ, ആരെങ്കിലും കൂടും.


എന്റെ ആദ്യ  കഅ്ബയുമായുള്ള കൂടിക്കാഴ്ച- വന്ന പിറ്റെന്നാൾ ആണ്, ഏറെ വൈകി വന്നത് കൊണ്ട്, പിറ്റേ ദിവസം അതിരാവിലെ ആണ് ഹറമിലോട്ടുള്ള യാത്ര. കുട്ടി ആയത്കൊണ്ട് തന്നെ, എന്റെ കയ്യ് പിടിക്കാൻ ഏറെ പേരുണ്ടായിരുന്നു, വഴിയിൽ കൂടെ നടക്കുമ്പോൾ ഞാൻ കണ്ട കാഴ്ചകൾ, ഒരു പാട് ഭക്ഷണവും, പല ദേശത്തുനിന്നുമുള്ള വിശ്വാസികളും, റോഡിൽ നമസ്‌കരിക്കുന്ന വിശ്വാസികൾ, വസ്ത്ര വ്യാപാരികൾ, പല തരത്തിൽ കച്ചവടം ചെയ്യുന്ന ആ തിരക്കുപിടിച്ച വഴിയിൽ ഒന്ന് കണ്ണ് തെറ്റിയാൽ കൂട്ടം വിട്ടുപോകുന്ന അവസ്ഥയാണ്.


അങ്ങനെ എന്റെ അമ്മായി എന്നെ വലിച്ചു കൊണ്ട് പോയി, "വാ നിനക്ക് കഅ്ബ കാണേണ്ടേ എന്ന് ചോദിച്ചു" പ്രാർത്ഥിക്കുന്ന വിശ്വാസികൾ ക്കിടയിലൂടെ ഇനി വലിച്ചുകൊണ്ടുപോയി , എന്റെ ആശ്ചര്യം എന്നെ അപ്പോഴേക്കും ചുറ്റുമുള്ളതിനെ അന്തമാക്കിയിരുന്നു, അത്ഭുതം കൊണ്ട് ഞാൻ പലതും ആ നിമിഷം മറന്നിരുന്നു. അൽഹംദുലില്ലാഹ് 


(ഇന്ന് ഇതെഴുതുമ്പോൾ കണ്ണിൽ നിന്നും വെള്ളം വരുന്നു) 


എനിക്കറിയില്ലായിരുന്നു 'നമ്മൾ ആദ്യം കഅ്ബ  കണ്ടാൽ പ്രാർത്ഥിക്കുന്ന ഏതു പ്രാർത്ഥനയും സ്വീകരിക്കും എന്ന് ' അന്ന് ഞാൻ എന്തൊക്കെ പ്രാർത്ഥിച്ചെന്നു എനിക്ക് ഓർമയില്ല.


ത്വവാഫ് ചെയ്യുമ്പോൾ എന്റെ കണ്ണ് എപ്പോഴും കഅ്ബ യിൽ ആയിരിക്കും, അത് കഴിഞ്ഞുള്ള പ്രാർത്ഥനകൾ കഴിഞ്ഞാൽ , ഞാൻ അവിടെ ഉള്ള എല്ലാവരെയും നോക്കും, ഇന്നും പലവരും  പ്രാർത്ഥന ചെയ്യുന്നതും, അവിടെ കഅ്ബ നോക്കി കരയുന്ന കണ്ണുകളും, മുഖങ്ങളും ഓർമയിലുണ്ട്.


അങ്ങനെ ഓരോ ദിവസം ഞാൻ സന്തോഷിക്കുന്ന മാടപ്രാവായി, അവിടെ അലഞ്ഞു തിരിഞ്ഞു ഓരോ ദിവസവും കഴിച്ചു കൂട്ടി, ജീവിതത്തിൽ ഒരുപാട് അച്ചടക്കവും, ദീർഗവീക്ഷണവും നൽകിയ നാളുകൾ ആയിരുന്നു എന്റെ മക്കയിലുള്ള ജീവിതം. ഇന്നും അസൂയയോടെ അവിടെയുള്ള  ആ കുന്നിൻ മുകളിലെ വീടുകളെ ഞാൻ ഓർക്കും.




അങ്ങനെ ഒരാഴ്ചത്തെ മക്ക ദിവസങ്ങൾ കഴിഞ്ഞു ഇനി പോകേണ്ടത് മദീനയിലേക്കാണ്, മൂത്ത നബിയുടെ ചാരത്തേക്ക്, ബസിലാണ് യാത്ര, പലവരും ദിക്റുകളും പ്രാർത്ഥനയിലും കഴിയുമ്പോൾ, എന്റെ ഉള്ളിൽ എന്റെ നഷ്ടപെട്ട ബാഗ് ആണ് ഓര്മ വേറെ, കാമറ പോയ ബാഗ് ഞാൻ മറന്നിരുന്നു, എന്റെ ദുഃഖത്തിനു ഒരു കൂട്ടുകാരനായി വേറൊരു നിമിഷവും അവിടെ നടന്നു, സഫ മർവ മലയുടെ അടുത്തു, അവിടെ പ്രാർത്ഥനക്ക് ഇരിക്കുന്ന സമയം, എല്ലാവരെയും പോലെ ഞാനും എന്റെ ഹാൻഡ്ബാഗ്, മതിലിനോട് ചാരത്തു വെച്ചു. അപ്പോൾ ദേ വരുന്നു ഇഹ്‌റാം കെട്ടി മാസ്ക് ഇട്ട ഒരു മനുഷ്യൻ,  അയാൾ വന്നു എന്റെ ബാഗ് കൊണ്ട് പോയി, ഇത് ഞാൻ അത്ഭുതത്തോടെ നോക്കിയിരുന്നു , ഉറക്കെ വിളിച്ചു പറഞ്ഞു,'എന്റെ ബാഗ് അതാ കൊണ്ടുപോകുന്നു'

 

എന്റെ അമ്മായി പിന്നാലെ ഓടിയെങ്കിലും ഒന്നുമുണ്ടായില്ല, ഞാൻ കൊറേ കരഞ്ഞു, രണ്ട് ബാഗും നഷ്ടപെട്ട ഞാൻ ആകെ തളർന്നു. എനിക്കറിയില്ലായിരുന്നു ഇത്രെയും അനുഗ്രഹിക്കപ്പെട്ട നാട്ടിൽ, പടച്ചവന്റെ സ്വന്തം ഭവനത്തിൽ ഇങ്ങനെയും മനുഷ്യന്മാരുണ്ടെന്ന്. 


അതിൽ ഞാൻ കരുതിയ എന്റെ ഡയറി പോയതിലാണ് എനിക്ക് ആകെ സങ്കടമായത്. ആ ഡയറിയിൽ ഞാൻ എല്ലാ കാര്യങ്ങളും ഒരു യാത്ര കുറിപ്പ് പോലെ എഴുതിവെച്ചിരുന്നു.


ആ വയസ്സിൽ ഞാൻ ഡയറി എഴുതുമായിരുന്നു(ഇപ്പോഴും) , നാട്ടിൽ വന്നാൽ എഴുതി വെക്കേണ്ട എല്ലാ കാര്യങ്ങളും ഞാൻ എന്റെ ബാഗിൽ കരുതിയ ബുക്കിൽ കുറിച്ചിരുന്നു.


അന്ന് അവിടെ കണ്ട ഒരു താത്ത എന്നോട് പറഞ്ഞു നീ കഅ്ബ യുടെ മുന്നിൽ ചെന്ന് പ്രാർത്ഥിക്ക്, തിരിച്ചു കിട്ടുമെന്ന്, ഞാൻ അന്ന് പ്രാർഥിച്ചത് എന്റെ ബാഗ് തിരിച്ചു കിട്ടാനല്ല പകരം...(ആ  പ്രാർത്ഥന എനിക്കും ,പടച്ചവനും അറിയുന്ന ഒരു സീക്രെട് ആകട്ടെ).


അങ്ങനെ ഒരു വല്ലാത്ത ഓർമകളുമായി, ഞാൻ മദീനയിൽ എത്തി, അവിടെയും എത്തിയത് രാത്രി ആയിരുന്നു, വേഗം പോയി നബിയുടെ ചാരത്തു, സലാം ചൊല്ലി, എന്റെയും എന്നെ പറയാനേല്പിച്ച എല്ലാവരുടെയും സലാം,'അസ്സലാമു അലൈക്കും യ റസൂലല്ലാഹ്'


അവിടെ രണ്ടു ദിവസം അല്ലെങ്കിൽ മൂന്നു, ഞാൻ പള്ളിയിൽ പോയിട്ടൊള്ളു, അപ്പോഴേക്കും നിയ്യത്തു തെറ്റിച്ചു എന്റെ ആര്ത്തവം വന്നു.




പിന്നെ പുറത്തെ കാഴ്ചകളുമായി ബാക്കിയുള്ള ദിവസങ്ങൾ ചിലവഴിച്ചു, മദ്‌റസയിൽ ഉസ്താദിന്റെ കഥകളിലൂടെ കേട്ട യുദ്ധങ്ങളുടെ, മലകളുടെ, ചരിത്രത്തിലെ എല്ലാ സ്ഥലങ്ങൾ കണ്ടതിലും, ഇന്ന് സന്തോഷത്തോടെ സ്വർഗ്ഗവും പ്രീതീക്ഷിച്ചു അന്തിയുറങ്ങുന്ന ഒരുപാട് പേരുടെ ഓർമ്മകളും, അവർക്കു വേണ്ടിയുള്ള പ്രാർത്ഥനയും ചെയ്ത് അവിടെ നിന്നും പിരിഞ്ഞു. 


എന്നെ ഒരുപാട് വ്യക്തിപരമായി മാറ്റിയെടുത്ത നാളുകൾ, ജനങ്ങൾ, കാഴ്ചപ്പാടുകൾ, ജീവിതങ്ങൾ, സന്ദർഭങ്ങൾ, സമയങ്ങൾ, അങ്ങനെ ഞാൻ അല്ലാതായി തീർന്ന ഞാൻ വേറൊരാളായി മാറിയ നിമിഷങ്ങൾ സമ്മാനിച്ച ആ 2014 എന്ന വര്ഷം, ഞാൻ മറക്കില്ല. ഒരുപാട് നല്ല ഓർമ്മകൾ, അവസരങ്ങൾ, ആഘോഷങ്ങൾ എല്ലാം ആ വര്ഷം ഒരു ദീര്ഘയുസ്സിനു കരുതാൻ എനിക്ക് പടച്ചവൻ തന്നു.

الحمد لله الصلوۃ والسلام و علیک یا رسول اللہ 



     








ഓർമ്മയുടെ നിഴലാട്ടം

 

ഓർമ്മയിൽ തങ്ങി നിൽക്കുന്ന ആദ്യത്തെ കളിപ്പാട്ടം, പണ്ട് വാടക വീട്ടിൽ വളർന്നപ്പോൾ ആണ്. കുടുംബവും സാമ്പത്തികഭരമായും വളർന്ന എന്റെ കൊച്ചു കുടുംബത്തിന് പുതിയ വീടെന്ന സ്വപ്നം അനിവാര്യമായിരുന്നു. വാടക വീട്ടിലോട്ട് മാറിയത് എനിക്കെന്നും നല്ല ഓർമ്മകൾ ആണ് സമ്മാനിച്ചതെങ്കിലും, നിഴലായി കൂടെ വന്നൊരു പ്രയോഗം ഇന്നും കനലായി എരിയുകയാണ്. "കാട്ടുമക്കൾ '' എത്ര കളഞ്ഞാലും ജീവിതസാഹചര്യങ്ങൾ ഓർമിപ്പിക്കും വിധം ഇതെന്നും കൂടെ ഉണ്ട്.


ഇതിന്റെ ഒക്കെ പുറമെ എന്റെ കുട്ടിക്കാലം സുന്ദരമാക്കിയ നിമിഷങ്ങൾ ആയിരുന്നു വാടക വീട്ടിലെ ജീവിതം, കളിയ്ക്കാൻ കൂട്ടുക്കാർ, എന്റെ പൊട്ടിത്തെറിക്ക് കൂട്ട് നിന്ന ആ കൊച്ചുവീട്. അതിൽ ഇപ്പോഴും കെയറി ചെല്ലുമ്പോൾ അഥിതിയെ പോലെ സ്വീകരിക്കാൻ ആരേലും കാണും. കുറച് വർഷങ്ങൾക്ക് മുന്നേ അവിടെ കെയറി ചെന്നപ്പോൾ, അച്ഛനും മകനുമായി കഴിയുന്ന ആ കുടുംബം എന്നെയും , എന്റെ താത്താനെയും മതിവരുവോളം സ്വീകരിച്ചു, ആദ്യമായി

 പിയാനോ' തൊട്ടതും അവിടെ നിന്നാണ്. നിങ്ങൾ ആരാണ് മക്കളെ എന്ന് ചോദ്യത്തിന് "പണ്ട് ഞങ്ങളും ഇവിടെയ താമസിച്ചിരുന്നത്' എന്ന് പറഞ്ഞപ്പോഴേക്കും കെയറിക്കോ എന്ന് പറഞ്ഞു വീടിന്റെ ഉള്ളിലോട്ട് ക്ഷണിച്ചതും , കുറച്ചു കഴിഞ്ഞപ്പോൾ സ്വബോധം വന്നപ്പോൾ അവരോട് പറയാതെ അവിടെ നിന്നും ഇറങ്ങിയത് ഇന്നും ഓർക്കുന്നു.


ആ വീട് ഇന്നും അവിടെ നിലകൊള്ളുന്നു, പല കുടുംബത്തിന്റെയും സ്വപ്നങ്ങളൂം, തകർച്ചയും , വേദനയും എല്ലാം അതിന്റെ ഓരോ തൂണിനും ഭാരം നല്കുന്നുണ്ടാകാം.


ആദ്യമായി ഓർമയിൽ നിൽക്കുന്ന കളിപ്പാട്ടം സമ്മാനിച്ചത് ആ വീട്ടിലെ കാക്കയാണ്. ഞങ്ങളുടെ വാടക വീടിന്റെ ഉടമസ്ഥന്റെ മകൻ. ഒരു നീലയും പിങ്കും കലര്ന്ന പ്ലാസ്റ്റിക് പ്ലേറ്റും ഗ്ലാസും അടങ്ങുന്ന ഡിന്നർ സെറ്റ് പോലെ കളിയ്ക്കാൻ പറ്റുന്ന ഒന്ന്. അന്ന് ആ വഴി തുടങ്ങുന്നത് ഒരു പീടികയിൽ നിന്നാണ് , അതിന്റെ ബാക്കിൽ ആ അങ്ങാടിയുടെ  ചുറ്റളവിൽ കഴിയുന്ന  എല്ലാ കുട്ടികളും പേടിച്ചു വളർന്ന  മദ്റസാ. (ഞങ്ങൾ ഒഴികെ.) ആ പീടിക നിറയെ ഫാൻസിയും, കളിസമാനങ്ങളും നിറഞ്ഞ ഒരു കടയാണ്. അതിന്റെ നേരെ അടുത്തായി മിട്ടായും, ചെറു പീടികയും ഉണ്ട്. കൊറേ വര്ഷം അതിന്റെ ഒരു ഓർമ്മ എന്നിൽ അവശേഷിച്ചിരുന്നു , എന്നാൽ ഇന്ന് എനിക്ക് ആ കടയുടമയുടെ മുഖം മാത്രമേ ഓര്മയൊള്ളു, അവിടെ ഇപ്പോൾ സൂപ്പര്മാര്ക്കറ്റും, പിന്നെ മില്ലുമൊക്കെ വന്നു ആകെ മാറി.


അവിടെ നിന്നും എനിക്ക് മേടിച്ചു തന്ന ആ കളിപ്പാട്ടം, ഞാൻ കുറെ കാലം കൊണ്ട് നടന്നു. എന്നിലെ കുട്ടിത്തം നിലച്ചപ്പോൾ അതെല്ലാം അവിശിഷ്ടങ്ങൾക്കിടയിൽ ഞാൻ കൊണ്ടിട്ടു. 


കൊറേ വർഷങ്ങൾ ഞാൻ ഓർമയിൽ മാത്രം സൂക്ഷിച്ചു വെച്ച ആ കളിപ്പാട്ടം, വീണ്ടും ജീവനോടെ വിതുര നാട്ടിൽ  നിന്നും സന്ദർശകനായി  വന്ന ആ കാക്കാനെ വീണ്ടും കണ്ടപ്പോൾ തെളിഞ്ഞു, അസ്തമന സൂര്യൻ വീണ്ടും നിലതെറ്റി വന്നപോലെ ഓർമ്മകൾ ഓരോന്നായി ഓർത്തടുത്തു. 


അന്ന് ഞാൻ സന്തോഷവതിയായിരുന്നു, ഇന്ന് ആ സന്തോഷം തിരിച്ചു കിട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അന്നത്തെ പോലെയുള്ള സ്നേഹം കാണിക്കുന്ന മനുഷ്യനല്ല കാലം തികയുമ്പോൾ തെളിയുന്നത്. 


അത് കൊണ്ട് അന്ന് കണ്ട അവസാന നിമിഷത്തോടെ ഞാൻ എല്ലാം അവിടെ കൊണ്ട് അവസാനിപ്പിച്ചു, കളിപ്പാട്ടവും എനിക്കന്നു തന്ന നല്ല ഓർമകളും, ഒരു ചിരിയിൽ മടക്കി. 


കാലം  അവനവന്റെ ജീവിതത്തിലേക്ക് തെന്നിമാറുകയാണ്. 


അത് എല്ലായ്‌പോഴും അങ്ങനെ ആണ്.   

മറ്റെല്ലാ ഈദിൽ നിന്നും സ്വൽപ്പം മാറിയ ഈദ് അൽഅദ്ഹാ



പൊതുവെ ഈദിൽ കുറച്ച ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങുന്നതാണ് 

എന്നാൽ ഈ പ്രാവശ്യം എല്ലാം തികച്ചും വ്യത്യസ്തമാണ്.

പെരുന്നാൾ കോടി എടുത്തത് വരെ പെരുന്നാൾ രാവിനാണ്. മൈലാഞ്ചിയും , പാട്ടും ഒക്കെ ആയി തുടങ്ങുന്ന രാവിൽ , തികച്ചും മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ് ഓരോ പെരുന്നാളും. 


പണ്ടൊക്കെ ഞങ്ങൾ ആറുപേരും ഉള്ളൊരു പെരുന്നാളിൽ നിന്നും, ചുരുങ്ങി ഇപ്പോൾ മൂന്നു പേരിലോട്ട് ഒതുങ്ങി, പെരുന്നാൾ പൊലിവ്, പെരുന്നാൾ ഇശൽ, എന്നൊക്കെ പേരിട്ട വിളിക്കുന്ന ഓരോ പെരുന്നാൾ നിമിഷവും അസ്തമന സൂര്യൻ പെയ്തിറങ്ങാൻ കാത്തു നിൽക്കുന്ന മൂടൽ മേഘത്തെയും പ്രീതീക്ഷിക്കുന്ന പോലെ ആണ്.


ഇത്തവണയും എന്റെ കിനാവിനും, പ്രാർത്ഥനകൾക്കും മാറി കടന്ന് ആർത്തവം നേരത്തെ തുടങ്ങി, പെരുന്നാൾ ദിവസത്തിന്റെ അതിരാവിലെയുള്ള കുളി, നമസ്കാരം, പ്രാർത്ഥന, എല്ലാം ഒരു മായം പോലെ ഒലിച്ചുപോയി. എന്നാലും അതിരാവിലെ കിട്ടുന്ന ആ തക്ബീർ മൊഴികളുടെ രാഗവും, അന്തരീക്ഷം പടച്ചവനെ സ്തുതിക്കുന്ന നേരം , അതൊരു കുളിരു കോരുന്ന നേരമാണ്. ഒട്ടും താമസിക്കാതെ നേര്ത്ത എണീറ്റ്, കുളിയും പുതു വസ്ത്രവും അണിഞ്ഞ് ഇനി എന്താ ചെയ്യാമെന്ന നിലക്ക് അങ്ങനെ ഇരിക്കുമ്പോൾ, ചായ കുടിക്കാൻ സമയമായി..


എല്ലാ പെരുന്നാൾ ദിവസത്തെ പോലെ തന്നെ പഴംപൊരിയും ചായയും, പിന്നെ എല്ലാ ഈദിലും കൂടുന്ന ഉപ്പാടെ പ്രിയപ്പെട്ടവരും ഒത്തുകൂടി, കുറച്ചു ഫോട്ടോസ് ഇടുത്തുകൊടുത്തു, അടുത്ത പ്ലാൻ എന്താകും എന്ന ചിന്തയിൽ അങ്ങനെ ഇരിക്കവേ..


പുറത്തിറങ്ങാൻ തീരുമാനിച്ചു, എല്ലാ പെരുന്നാൾക്കും പൊതുവെ വീട്ടിൽ സദ്യ ആകുമ്പോൾ ബാക്കിയുള്ള വീട്ടിലേക്ക് പെരുന്നാൾ ആശംസകൾ അറിയിക്കാൻ പോകാറില്ല, എന്നാൽ ഇപ്രാവശ്യം മൊഹബത്തിന്റെ ബിരിയാണി എന്റെ വീട്ടിലും അതിഥിയായി , അങ്ങനെ നേരം കിട്ടിയ ഞാൻ എല്ലാ വീടുകളിലും കെയറി ഇറങ്ങി..


നീ ആകെ മാറിയല്ലോ, നല്ല ലുക്ക് ആയല്ലോ, എന്ത് തോന്നി ഇങ്ങനെ വീട്ടിലൊട്ടൊക്കെ വരാൻ, എന്നീ ചോത്യങ്ങൾ ആവർത്തന പത്രമായിരുന്നു, എന്നെ ഏറ്റവും കൂടുതൽ അത്ഭുതപ്പെടുത്തിയത് ഓരോരുത്തരെയും മുഖത്തു പ്രത്യക്ഷപെടുന്ന  സന്തോഷമാണ് , അവർക്കുള്ള ആനന്ദം, ഒരു അതിഥിയെ സ്വീകരിക്കാൻ കാണിക്കുന്ന ആവേശം എല്ലാം എന്നെ ഉത്സാഹപ്പെടുത്തി, 


ഇനി ഒരു പെരുന്നാൾ അല്ല എല്ലാ പെരുന്നാളും ഇതുപോലെ സന്ദർശകർ നിറയുന്ന , കളിചിരികൾ മുഴങ്ങുന്ന, ഒരു പാട് സന്തോഷം നിറക്കുന്ന 

നിമിഷങ്ങൾ ഓരോ കുടുംബത്തിലും, വീട്ടിലും ഉണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രം എല്ലാ  പെരുന്നാളും നന്മകൾ മാത്രം സമ്മാനിക്കട്ടെ.

Life

 ജീവിക്കാൻ വേണ്ടി എന്തൊക്കെ ചെയ്യുന്നു - എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നതാണ് ഇപ്പോളെന്റെ ജീവിതം.

Readers pick